Thursday, October 29, 2009

സിനിമാല എത്രയോ ഭേദം!(സ്വ. ലേ. റിവ്യൂ)


വാര്‍ത്തകള്‍ക്കു പിന്നിലെ കുടുംബങ്ങളുടെ കഥ എന്ന പരസ്യവാചകം ശ്രദ്ധയില്‍പെട്ടപ്പോള്‍ ദിലീപിന്റെ സ്വ.ലേ ഇറങ്ങിയാലുടന്‍ കാണണം തീരുമാനിച്ചു. പത്രപ്രവര്‍ത്തകരുടെ കഥയാണ്‌, പോരാത്തതിന്‌ പത്രപ്രവര്‍ത്തകനായിരുന്ന കലവൂര്‍ രവികുമാറിന്റേതാണ്‌ തിരക്കഥ. ഞാനുള്‍പ്പെടെയുള്ളവര്‍ അഭിമുഖീകരിച്ചിട്ടുള്ള ഏതെങ്കിലും സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കുമോ? മുടക്കുന്ന കാശ്‌ വെറുതേയാവില്ലെന്നു വിചാരിച്ചു.

റിലീസ്‌ ഷോയ്‌ക്കുതന്നെ പോയി. ചങ്ങനാശേരി അപ്‌സരയില്‍ ചെല്ലുമ്പോള്‍ അകത്ത്‌ ടൈറ്റില്‍സ്‌ കാണിച്ചുതുടങ്ങിയിരുന്നു. പക്ഷെ, പുറത്ത്‌ വാഹനങ്ങള്‍ പരിമിതം. ടിക്കറ്റെടുത്ത്‌ കയറുമ്പോള്‍ ടൈറ്റില്‍സ്‌ അവസാന ഘട്ടത്തില്‍.

നടപ്പുരീതിയനുസരിച്ച്‌ ഇനി സിനിമേടെ കഥയാണ്‌ പറയേണ്ടത്‌. പിന്നെ, കലാപരവും സാങ്കേതികവുമായ വശങ്ങളെക്കുറച്ചുള്ള വിലിയിരുത്തലുകള്‍. എല്ലാം കഴിഞ്ഞ്‌ റേറ്റിംഗ്‌. ആ പതിവ്‌ ഞാന്‍ ഇവിടെ ലംഘിക്കുകയാണ്‌. ഇതു മുഴുവന്‍ വായിക്കാന്‍ നേരം കിട്ടാതെ ആരെങ്കിലും പടം കാണാന്‍ പോയാല്‍ അവരുടെ പിരാക്ക്‌ എന്റെ തലയില്‍ വീഴരുതെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ്‌. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ ഛായാഗ്രാഹകനെന്നനിലയില്‍ വിഖ്യാതനായ പി. സുകുമാറിന്റെ സംവിധാനകനായുള്ള അരങ്ങേറ്റം അതിദയനീയമാണ്‌.

എഷ്യാനെറ്റിലെ സിനിമാല ഇതിലും എത്രയോ നല്ലത്‌ എന്ന്‌ തിയേറ്ററില്‍ ഇരുന്നപ്പോള്‍ പലവട്ടം തോന്നി. പടം കഴിഞ്ഞിറങ്ങിയപ്പോള്‍ ആ തോന്നലും ഉപേക്ഷിച്ചു. കലവൂര്‍ രവികുമാറിന്റെ ഡെഡ്‌ലൈന്‍ എന്ന ചെറുകഥയെ ആസ്‌പദമാക്കി രവികുമാര്‍തന്നെ എഴുതിയ തിരക്കഥ പി.സുകുമാറിന്റെ സംവിധായക ജീവിതത്തിന്റെ ഡെഡ്‌ലൈന്‍ കുറിച്ചാലും അത്ഭുതപ്പെടാനില്ല.
പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രവും ഭൂമിശാസ്‌ത്രവുമൊക്കെ വിവരിച്ച്‌ പടം തുടങ്ങുമ്പോള്‍ എന്തോ വലിയ സംഭവമാണ്‌ വരാന്‍പോകുന്നതെന്ന്‌ കരുതുന്നവരെ കുറ്റം പറയാനാവില്ല. പക്ഷെ പിന്നീടങ്ങോട്ട്‌ തിരക്കഥയും സംവിധാനവുമൊക്കെ പിടിവിടുന്നു

ടെലിവിഷന്‍ ചാനലുകളൊക്കെ രംഗപ്രവേശം ചെയ്യുന്നതിനു മുമ്പുള്ള കാലത്താണ്‌ കഥ നടക്കുന്നത്‌(ഷൂട്ടിംഗ്‌ ചെലവ്‌ കുറയുമെന്നു മാത്രമല്ല, യാഥാര്‍ത്ഥ്യങ്ങളുമായുള്ള അന്തരത്തെ അധികം പത്രപ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയുമില്ല).

ജനചിന്ത എന്ന ചെറുകിട പത്രത്തിന്റെ റിപ്പോര്‍ട്ടറായ ഉണ്ണിമാധവനാണ്‌ ദിലീപ്‌. വിഖ്യാത എഴുത്തുകാരനായ പാലാഴി ശങ്കരപ്പിള്ളയുടെ(പേരിന്‌ തകഴി ശിവശങ്കരപ്പിള്ളയുടെ പേരുമായി സാമ്യം തോന്നിയാല്‍ അതിന്‌ തിരക്കഥാകൃത്തും സംവിധായകനും ഉത്തരവാദികളല്ല) റിപ്പോര്‍ട്ട്‌ ചെയ്യാന്‍ നിയോഗിക്കപ്പെടുന്ന ഉണ്ണിമാധവന്‍ നേരിടുന്ന പ്രതിസന്ധിയാണ്‌ പ്രധാന പ്രമേയം. ഒരു വശത്ത്‌ പാലാഴി ശങ്കരപ്പിള്ള മരിക്കാന്‍ കിടക്കുന്നു. മറുഭാഗത്ത്‌ ആരോരുമില്ലാത്ത ഒരു തുരുത്തിലെ വീട്ടില്‍ ഉണ്ണിമാധവന്റെ ഭാര്യ(ഗോപിക) പ്രസവിക്കാന്‍ കിടക്കുന്നു(അവിടെ താലികെട്ട്‌ ഇവിടെ പാലുകാച്ചല്‍ എന്ന മട്ട്‌). പാലാഴിയുടെ വീടും ഉണ്ണിമാധവന്റെ വീടും തമ്മിലുള്ള ദൂരംതന്നെയാണ്‌ ചിത്രത്തിലെ പ്രധാന വില്ലന്‍. പോരാത്തതിന്‌ ഇതിനിടയില്‍ ഒരു കടത്തുമുണ്ട്‌.

ഉണ്ണിമാധവനല്ലാതെ ആ പത്രത്തിന്‌ വേറെ റിപ്പോര്‍ട്ടര്‍മാര്‍ ആരുമില്ലേ എന്നു ഇതു വായിക്കുന്നവര്‍ ചോദിക്കരുത്‌. കാരണം പാലാഴി ശങ്കരപ്പിള്ളയുമായി ആത്മബന്ധമുള്ളയാളാണ്‌ ഉണ്ണിമാധവന്‍. അദ്ദേഹത്തിന്റെ മരണം അയാള്‍ റിപ്പോര്‍ട്ട്‌ ചെയ്‌താലേ ഗംഭീരമാക്കാന്‍ പറ്റൂ എന്ന്‌ ന്യൂസ്‌ എഡിറ്ററും എം.ഡിയുമൊക്കെ തീരുമാനിച്ചാല്‍ എന്തു ചെയ്യാന്‍ പറ്റും? ദുഷ്‌ടന്‍മാര്‍!

ഇനി പണ്ടാരമടങ്ങാന്‍ ജോലി രാജിവെച്ചേക്കാമെന്നു വിചാരിച്ചാല്‍ അതും പറ്റില്ല. ഏഴു വര്‍ഷത്തെ ബോണ്ടിനാണ്‌ പുള്ളി ജനചിന്തയില്‍ ജോലി ചെയ്യുന്നത്‌ (വളഞ്ഞ വഴിയിലൂടെയുള്ള വിമര്‍ശനം അത്ര എളുപ്പമുള്ള പരിപാടിയല്ലാത്തതിനാല്‍ ചിത്രത്തില്‍ വന്‍കിട പത്രങ്ങളെന്ന്‌ പരാമര്‍ശിക്കുന്നവയ്‌ക്ക്‌ കേരളരമ, മലയാള ഭൂമി എന്നൊക്കെ പേരിട്ട്‌ തിരക്കഥാകൃത്തും സംവിധായകനും കാര്യങ്ങള്‍ എളുപ്പമാക്കി. എന്തിനധികം, പാതി മലയാളിയായ ക്രിക്കറ്റ്‌ താരത്തിന്റെ പേരിനൊപ്പം ഒരു ജഡേജകൂടി ചേര്‍ത്ത്‌ പ്രേക്ഷകരുടെ അധ്വാനം കുറച്ചു. മറ്റൊരു സാഹിത്യകാരന്റെ പേര്‌ പൂങ്കുന്നം വര്‍ക്കി!. പക്ഷെ, ഇതൊക്കെപ്പറഞ്ഞാലും ഏഴു വര്‍ഷത്തെ ബോണ്ടില്‍ ജോലി ചെയ്യിപ്പിക്കുന്ന പത്രം ഏതാണെന്നു മാത്രം പിടികിട്ടുന്നില്ല. ഇനി കഥാഗതി ആവശ്യപ്പെടുന്നതുകൊണ്ട്‌ പ്രോബേഷന്‍ ബോണ്ടാക്കി അല്‍പ്പം ദൈര്‍ഘ്യം കൂട്ടിയതാകുമോ?).

പിന്നെ പാലാഴിയുടെ വീട്ടില്‍ പത്രക്കാര്‍ രാപ്പകലില്ലാതെ തമ്പടിക്കുന്നു. ആളു മരിച്ചാല്‍ ലൈവായി റിപ്പോര്‍ട്ട്‌ ചെയ്യാന്‍(ജനചിന്തയുടെ കാര്യം പോട്ടെ, കേരളത്തിലെ പ്രധാന പത്രങ്ങള്‍ക്കൊക്കെ പണ്ടേക്കു പണ്ടേ എല്ലാ സ്ഥലങ്ങളിലും മിടുക്കരായ പ്രാദേശിക ലേഖകരുണ്ട്‌. ഇനി മരിക്കാന്‍ കിടക്കുന്നത്‌ ഇപ്പറഞ്ഞപോലെ വല്ല ജ്ഞാപീഠമോ പത്മശ്രീയോ ഒക്കെയാണെങ്കില്‍ പ്രാദേശികര്‍ അറിയിക്കുമ്പോള്‍ ഇമ്മിണി ബല്യ റിപ്പോര്‍ട്ടര്‍മാര്‍ സ്ഥലത്തെത്തിക്കോളും. അല്ലെങ്കില്‍തന്നെ ഈ മരിക്കുന്ന രംഗത്തെക്കുറിച്ച്‌ ആരാണപ്പാ ഇത്രമാത്രം ആഴത്തല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. എന്നിട്ടും ഇപ്പറഞ്ഞ പത്രങ്ങളുടെയൊക്കെ പ്രധാന റിപ്പോര്‍ട്ടര്‍മാര്‌ എന്തിന്‌ പാലാഴിയുടെ വീട്ടില്‍ കിടക്കുന്നു?. ചോദിക്കരുത്‌. കഥയില്‍ ചോദ്യമില്ല).

മരിക്കുന്ന ദിവസത്തെ പത്രം ഗംഭീരമാക്കാന്‍ ജനചിന്തയുടെ ന്യൂസ്‌ എഡിറ്ററുടെയും സംഘത്തിന്റെയും ആലോചനകള്‍, അതിനിടയില്‍ ഉണ്ണിമാധവന്റെ ധര്‍മസങ്കടങ്ങള്‍, പാലാഴിയുടെ വീട്ടിലെത്തുന്ന സന്ദര്‍ശകരെക്കൊണ്ട്‌ പച്ചപിടിക്കുന്ന സമീപത്തെ ചായക്കടക്കാരന്റെയും അളിയനായ മദ്യപാനിയുടെയും ലീലാവിലാസങ്ങള്‍... അങ്ങനെ പോകുന്നു കാര്യങ്ങള്‍.

ജോലിയിലെയും വീട്ടിലെയും പ്രതിസന്ധിക്ക്‌ പരിഹാരം കാണാന്‍ ഓക്‌സിജന്‍ ട്യൂബ്‌ ഊരി പാലാഴിയെ കൊല്ലാന്‍ ഉണ്ണിമാധവന്‍ തീരുമാനിക്കുന്നു. പക്ഷെ അതിനുള്ള ശ്രമത്തിനിടെ പഴയ ഒരു ഫോട്ടോ കണ്ടപ്പോള്‍ ആ നീക്കത്തില്‍നിന്ന്‌ പിന്തിരിയുന്നു. പക്ഷെ കഥ, അവസാനിപ്പിക്കേണ്ടേ? പാലാഴിയുടെയും സിനിമയുടേയും. ഇതിനു മുമ്പ്‌ ഒരുപാട്‌ കഥകളില്‍ നാം കണ്ടിട്ടുള്ളതുപോലെ സമാനമായ പ്രതിസന്ധി നേരിടുന്ന മറ്റൊരു പത്രപ്രവര്‍ത്തകന്‍ ട്യൂബ്‌ ഊരി പാലാഴിയുടെ കഥകഴിക്കുന്നു. പിന്നെ നായകന്‌ എല്ലാം ശുഭം.

അവിടംകൊണ്ടും തീര്‍ന്നില്ല.വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന്‌ ഉണ്ണിമാധവന്‍ ഒരു ചാനലില്‍ സുപ്രധാന പോസ്റ്റിലാണ്‌(നികേഷ്‌ കുമാറിനെ ഇതിലും നന്നായി അനുകരിക്കുന്ന ഒരുപാടുപേരുണ്ട്‌). ഒരുപാട്‌ മിമിക്രിക്കാര്‍ പരീക്ഷിച്ച തമാശ അതായത്‌ ഓവര്‍കോട്ടും ടൈയ്യും മാത്രമിട്ട്‌(മേശയ്‌ക്കടിയില്‍ പോകുന്ന ഭാഗത്ത്‌ മുണ്ടാണ്‌) അദ്ദേഹം വാര്‍ത്ത അവതരിപ്പിക്കുന്നു. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകണം എന്നു പറയുന്ന റിപ്പോര്‍ട്ടറെ ശകാരിക്കുന്നു. പോരേ പൂരം!

പാട്ടിന്‍റെ കാര്യം പറയുകേ വേണ്ട. പാട്ടില്ലേ എന്നു ചോദിക്കരുത്. ഉണ്ട്, ഒരെണ്ണം. അലുവയും മീഞ്ചാറും പോലെയാണ് പാട്ടും കഥാഗതിയും.

ഇതെല്ലാം കൂടി കണ്ടാല്‍ സിനിമാല ഒരുക്കുന്ന ഡയാന സില്‍വസ്റ്റര്‍ പണി നിര്‍ത്താനിടയുണ്ട്‌. ഉണ്ണിമാധവനിലൂടെ ചെറുകിട പത്രങ്ങളിലെ ജേണലിസ്റ്റുകളുടെ പ്രാരാബ്‌ധങ്ങള്‍ പറയാനാണ്‌ രവികുമാര്‍ ശ്രമിച്ചതെങ്കിലും തെല്ലും വിജയിച്ചിട്ടില്ലെന്ന്‌ നിസ്സംശയം പറയാം.

അക്കാലത്തു മാത്രമല്ല, ഇന്നും കേരളത്തിലെ ഭൂരിപക്ഷം പത്രപ്രവര്‍ത്തകരും സാമ്പത്തിക ഭദ്രതിയില്ലാത്തവരാണ്‌. പക്ഷെ ആ സാഹചര്യം കൃത്യമായി പ്രേക്ഷകരിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു സാരം. അതും ജോലിയോടുള്ള സമീപനവും ഉള്‍പ്പെടെ എന്തൊക്കെയോ കുറെ കാര്യങ്ങള്‍ വാരിവലിച്ച്‌ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ തിരക്കഥാകൃത്തിനും സംവിധായകനും പാളിയത്‌.

മരണവീട്ടില്‍നിന്ന്‌ പടങ്ങള്‍ മുക്കിക്കൊണ്ടു പോകുന്നതും മരിക്കാനിരിക്കുന്നവരുടെ ജീവചരിത്രവും മറ്റും ഉള്‍പ്പെടുത്തി പേജുകള്‍ മുന്‍കൂട്ടി തയാറാക്കി വെക്കുന്നതുമൊക്കെ സര്‍വസാധാരണമാണ്‌. ആശുപത്രിക്കിടക്കയിലായിരുന്നപ്പോള്‍ തന്‍റെ സ്ഥിതി അന്വേഷിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഫോണ്‍ ചെയ്ത കഥ നടന്‍ തിലകന്‍ ഇടക്കിടെ പറയാറുണ്ട്. പക്ഷെ ഇത്തരം വിഷയങ്ങളിലൊക്കെ കോമാളിത്തരം ആവശ്യത്തിലധികം കൂട്ടിക്കുഴച്ച്‌ കുളമാക്കിയിരിക്കുന്നു.

`പത്രപ്രവര്‍ത്തകന്‌ ഹൃദയമുണ്ടാകുന്നത്‌ അയോഗ്യതയാണ്‌', `ഞാനൊരു മനുഷ്യനല്ല, പത്രപ്രവര്‍ത്തകനാണ്‌' തുടങ്ങിയ സംഭാഷണങ്ങള്‍ എഴുതുമ്പോള്‍ ഒരുപാടു മനുഷ്യരുടെ ദുരിതങ്ങള്‍ ലോകത്തെ അറിയിച്ച, അനാഥരെ സനാഥരാക്കിയ, നിരാലംബര്‍ക്ക്‌ ആലംബം കാട്ടിക്കൊടുത്ത ലക്ഷക്കണക്കിന്‌ മാധ്യമപ്രവര്‍ത്തകരെ രവികുമാര്‍ കണ്ടില്ലെന്ന്‌ നടിക്കുകയായിരുന്നു.

ജഗതിശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, സലീം കുമാര്‍ തുടങ്ങിയ നടന്‍മാരൊക്കെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നുണ്ട്‌ ഈ ചിത്രത്തില്‍. മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളെ സാര്‍ എന്ന്‌ വിളിക്കാറില്ല(അപവാദങ്ങള്‍ ഇല്ലെന്നല്ല). ഉദാഹരണത്തിന്‌ വി.എസ്‌. അച്യുതാനന്ദനെ വി.എസ്‌ അല്ലെങ്കില്‍ സി.എം എന്നാണ്‌ മാധ്യമ പ്രവര്‍ത്തകര്‍ പൊതുവെ വിളിക്കുക. സിനിമക്കാരെയും കായികതാരങ്ങളെയുമൊക്കെ പേരോ ചുരുക്കപ്പേരോ ഇതൊന്നുമല്ലെങ്കില്‍ അല്ലെങ്കില്‍ താങ്കള്‍ എന്നോ വിളിക്കും. പക്ഷെ, മലയാളത്തില്‍ ഇന്നോളം ഇറങ്ങിയിട്ടുള്ള സിനിമകളിലെല്ലാം സാര്‍ വിളികള്‍ മാത്രമാണ്‌ കേട്ടിട്ടുള്ളത്‌.

കലവൂര്‍ രവികുമാര്‍ എഴുതുന്ന തിരക്കഥയിലെങ്കിലും സാര്‍ വിളികളുടെ പ്രളയം ഉണ്ടാവില്ലെന്നു കരുതി. പക്ഷെ, സംഭവിച്ചത്‌ മറ്റൊന്നാണ്‌. ഇവിടെ രാഷ്‌ട്രീയ നേതാക്കളെ മാത്രമല്ല, ക്രിക്കറ്റ്‌ താരത്തെപ്പോലും മാധ്യമ പ്രവര്‍ത്തകര്‍ സാര്‍ വിളികളില്‍ കുളിപ്പിച്ചു കിടത്തുകയാണ്‌.
കുറിപ്പടി
രവികുമാറും സുകുമാറും ചേര്‍ന്ന്‌ ഇനി ഇത്തരം ഒരു സിനിമ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഒരാഴ്‌ച്ചത്തേക്കെങ്കിലും ഷാജികൈലാസ്‌-രണ്‍ജി പണിക്കര്‍ ടീമിന്റെ പക്കല്‍ ട്യൂഷന്‌ പോകുന്നത്‌ നല്ലതാണ്‌. എന്നു കരുതി പാസ്‌ മാര്‍ക്ക്‌ കിട്ടണമെന്നില്ല, മോഡറേഷന്‍ വാങ്ങിയെങ്കിലും ജയിക്കാം. ആക്ഷേപഹാസ്യം മാത്രമാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ സിനിമാല ടീമിന്റെ ഉപദേശം തേടാം.

Monday, October 19, 2009

പഴശ്ശിരാജ-സ്‌തുതിഗീതങ്ങളുടെ മറുപുറം


കോക്കസുകളും സ്‌തുതിപാഠകരും ഫാന്‍സ്‌ അസോസിയേഷനുകളുമാണ്‌ എന്നും മലയാള സിനിമയുടെ ശാപം. കേരളത്തിലെ ചലച്ചിത്രലോകം ഇന്നും ഒരുപരിധിവരെ വൃദ്ധസദനംപോലെ തുടരുന്നതിന്റെ പ്രധാന കാരണവും മറ്റൊന്നല്ല.

മമ്മൂട്ടി നായകനായ പഴശ്ശിരാജ എന്ന ചിത്രത്തിന്‌ താങ്ങാനാവാത്ത വിശേഷണങ്ങളും പുകഴ്‌ത്തലുകളുംകൊണ്ട്‌ നടത്തുന്ന തുലാഭാരവും ഇതിന്റെ തുടര്‍ച്ചയായിവേണം കാണാന്‍.അടുത്തയിടെ പുറത്തിറങ്ങിയ ഒരു സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും ഒരു വാരികക്കുവേണ്ടി നടത്തിയ സംഭാഷണത്തില്‍ സ്വന്തം സൃഷ്‌ടി ഒരു മഹാസംഭവമാണെന്ന്‌ ആവര്‍ത്തിച്ചു പ്രകീര്‍ത്തിച്ചിരുന്നു. റിലീസ്‌ സെന്ററുകളില്‍ ചിത്രം അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഈ കസര്‍ത്ത്‌.

എം.ടി. വാസുദേവന്‍നായര്‍ എന്ന വലിയ എഴുത്തുകാരനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, മെല്‍ ഗിബ്‌സണ്‍ സംവിധാനം ചെയ്‌ത ബ്രേവ്‌ഹാര്‍ട്ടിനെക്കാള്‍ മികച്ച സിനിമയാണ്‌ പഴശ്ശിരാജയെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവന മേല്‍പ്പറഞ്ഞ അഭിമുഖത്തെപ്പോലും നാണിപ്പിക്കുന്നതാണ്‌.

പഴശ്ശിരാജയെ കണ്ണടച്ച്‌ ഇകഴ്‌ത്തിക്കാണിക്കാനുള്ള ശ്രമമല്ല. ചരിത്രത്തിലെ ഒരു വിസ്‌മയ പുരുഷനെ, ധീര ദേശാഭിമാനിയെ ഇന്നത്തെ തലമുറയ്‌ക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കാനും അവരില്‍ ദേശസ്‌നേഹം ഉണര്‍ത്താനുമുള്ള ശ്രമമാണ്‌ ഇതെന്ന്‌ നിഷേധിക്കുന്നില്ല. ശബ്‌ദമിശ്രണത്തിലെ റസൂല്‍ പൂക്കുട്ടി ടച്ചും ഇളയരാജയുടെ വിസ്‌മയസംഗീതവുമുള്‍പ്പെടെ മറ്റു പല സവിശേഷതകളും ചിത്രത്തിനുണ്ട്‌. അതൊക്കെ ഇതിനോടകം ഒരുപാട്‌ ആവര്‍ത്തിക്കപ്പെടുകുയംചെയ്‌തു. പഴശ്ശിരാജയെ ലോക സിനിമയിലെതന്നെ മഹാസംഭവമാക്കി പ്രകീര്‍ത്തിക്കുന്നതിലെ സാംഗത്യമില്ലായ്‌മ മാത്രം ചൂണ്ടിക്കാട്ടുകയാണിവിടെ.

സ്‌കോട്ടിഷ്‌ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ബ്രേവ്‌ഹാര്‍ട്ട്‌ 1995ലാണ്‌ പുറത്തിറങ്ങിയത്‌. സംവിധായകന്‍തന്നെ നായകവേഷവും അവതരിപ്പിച്ച ചിത്രം പത്ത്‌ ഓസ്‌കാര്‍ നോമിനേഷനുകളും അഞ്ച്‌ അവാര്‍ഡുകളും നേടി. ഓസ്‌കര്‍ തിളക്കത്തേക്കാളുപരിയായി സാങ്കേതികവും കലാപരവുമായ മികവുതന്നെയാണ്‌ ചിത്രത്തെ ശ്രദ്ധേയമാക്കിയത്‌. ഇതു മാത്രമല്ല, പതിനൊന്ന്‌ പുരസ്‌കാരങ്ങള്‍നേടി ഓസ്‌കര്‍ ചരിത്രത്തില്‍ പതിറ്റാണ്ടുകളോളം തകര്‍ക്കപ്പെടാതിരുന്ന റെക്കോര്‍ഡിട്ട ബെന്‍ഹര്‍(1959) ഉള്‍പ്പെടെ ഇതിഹാസങ്ങളെയും ചരിത്ര സംഭവങ്ങളെയും ആധാരമാക്കിയുള്ള ഭൂരിഭാഗം ഹോളിവുഡ്‌ ചിത്രങ്ങളുടെയും ഏഴുപത്‌ അയലത്ത്‌ നില്‍ക്കനുള്ള യോഗ്യത പഴശ്ശിരാജയ്‌ക്കില്ലെന്ന്‌ പറയാന്‍ ഏറെ ആലോചിക്കേണ്ടതില്ല.

മലയാളത്തിന്റെ ലോക സിനിമ എന്ന വിശേഷണമാണ്‌ ചിലര്‍ പഴശ്ശിക്ക്‌ ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്‌. ഇംഗ്ലീഷില്‍ റിലീസ്‌ ചെയ്യുന്നതും അമേരിക്കയില്‍ തിയേറ്റര്‍ ഉള്ളതും കുറെ വിദേശികള്‍ അഭിനയിച്ചിരിക്കുന്നതും ഒഴിച്ചുനിര്‍ത്തിയാല്‍ ലോക സിനിമ എന്ന്‌ എങ്ങനെ ഇതിനെ വിശേഷിപ്പിക്കാനാകും? മലയാളത്തിന്റെ പരമിതിയില്‍നിന്നുകൊണ്ട്‌ ഇത്രയൊക്കെ ചെയ്‌തില്ലേ എന്നു ചോദിക്കുന്നവരുണ്ട്‌. ഇത്‌ ഒരു പത്തു കൊല്ലം മുമ്പ്‌ പറഞ്ഞിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. ഇപ്പോള്‍ എന്താണ്‌ മലയാളത്തിന്റെ പരിമിതി?. ലോകത്തില്‍ എവിടെയും ഷൂട്ടിംഗും സാങ്കേതിക ജോലികളും നടത്താനും എവിടെനിന്നും താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും എത്തിക്കാനും ഇന്ന്‌ യാതൊരു ബുദ്ധിമുട്ടുമില്ല, പണമിറക്കണമെന്നുമാത്രം. പണമിറക്കാനും മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ നിര്‍മാതാവെന്ന മേല്‍വിലാസം നേടാനും ഗോകുലം ഗോപാലന്‍ തയാറായി. പിന്നെ എന്താണ്‌ പരിമിതികൊണ്ട്‌ ഉദ്ദേശിക്കുന്നത്‌?.

പൂജയ്‌ക്കു മുമ്പു മുതല്‍ അഖിലാണ്ഡ ബ്രഹ്മാണ്ഡ ചിത്രമെന്ന വിശേഷണം ആവര്‍ത്തിച്ചുകേട്ട്‌ എങ്കിപ്പിന്നെ ഇതൊന്നു കണ്ടിട്ടുതന്നെ കാര്യം എന്നു തീരുമാനിച്ച്‌ തീയേറ്ററിലെത്തുന്ന മമ്മൂട്ടി ഫാന്‍സ്‌ അല്ലാത്തവരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ അസ്ഥാനത്താകുമെന്നുറപ്പ്‌. അത്യാവശ്യം ഹോളിവുഡ്‌ സിനിമകള്‍ കാണുന്നവരാണെങ്കില്‍ ഗ്ലാഡിയേറ്ററിലെയും(അവസാന രംഗത്ത്‌ വെടിയേല്‍ക്കുന്ന മമ്മൂട്ടി നിലത്തുകുത്തിയ വാളില്‍ കുമ്പിട്ടിരിക്കുന്നത്‌ ഒരു ഉദാഹരണം) ക്രൗച്ചിംഗ്‌ ടൈഗര്‍ ഹിഡണ്‍ ഡ്രാഗണി(ഈ സിനിമയില്‍ താരങ്ങള്‍ അന്തരീക്ഷത്തിലും വൃക്ഷത്തലപ്പുകളിലുമൊക്കെ നിന്നായിരുന്നു വാള്‍പ്പയറ്റ്‌. പക്ഷെ പഴശ്ശിരാജയിനും അത്‌ അനുകരിച്ചപ്പോള്‍ ഗരുഡന്‍ പറവ നടത്തുകയാണെന്ന്‌ മനസ്സിലാക്കാന്‍ നഴ്‌സറിക്കുട്ടികള്‍ക്കുപോലും അധികം അധ്വാനിക്കേണ്ടതില്ല. അതാണ്‌ പെര്‍ഫെക്ഷന്‍. ആംഗ്‌ ലീ ഹരിഹരനോടു ക്ഷമിക്കട്ടെ)ലെയുമൊക്കെ ഷോട്ടുകളുടെ പകര്‍പ്പുകള്‍കണ്ട്‌ ചിരിക്കും.

ഇനി അഭിനയവിശേഷം. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ കാര്യംമെടുക്കാം. ചിത്രത്തിന്റെ അണിയറക്കാരെ സംബന്ധിച്ചിടത്തോളം മറ്റൊരു താരത്തെ പരിഗണിക്കാവുന്ന സാഹചര്യമായിരുന്നിരിക്കില്ല. മാത്രമല്ല, വടക്കന്‍ വീരഗാഥയുടെ ഹാംഗ്‌ ഓവര്‍ നിലനിര്‍ത്തുകയുംവേണമല്ലോ?ദേശീയ അവാര്‍ഡുകളുടെ കണക്കുകള്‍ക്കും ഫാന്‍സി ഡ്രസുകള്‍ക്കുമപ്പുറം അന്യഭാഷാനടന്മാര്‍ക്കുമുന്നില്‍ മലയാളത്തിന്റെ താരദൈവങ്ങള്‍ ഒന്നുമല്ലെന്ന വാദഗതിക്ക്‌ അടിവരയിയിടുന്നുണ്ട്‌ ഈ ചിത്രം. ശരീരവടിവിനും പയറ്റ്‌, യുദ്ധരംഗങ്ങളിലെ മെയ്‌ വഴക്കത്തിലുമൊക്കെ ശരത്‌കുമാറിന്റെ എടെച്ചന കുങ്കന്റെ മുന്നില്‍ വീരപഴശ്ശി വട്ടപ്പൂജ്യമാണ്‌. അതിന്‌ പ്രേക്ഷകര്‍ കടപ്പെട്ടിരിക്കുന്നത്‌ കുങ്കന്റെ റോള്‍ ഉപേക്ഷിച്ച സുരേഷ്‌ഗോപിയോടാണ്‌.

നടന്‍ എന്ന നിലയില്‍ തന്റെ ഇരുപതു വര്‍ഷത്തെ അധ്വാനവും വളര്‍ച്ചയുമാണ്‌ ചിത്രത്തില്‍ കാണാന്‍ കഴിയുക എന്ന്‌ മമ്മുട്ടി പറയുന്നു. ഇത്രയും കാലമായിട്ടും അടിസ്ഥാന മാനറിസങ്ങളില്‍ ഒരിഞ്ചുപോലും വ്യത്യാസംവരുത്താന്‍ മമ്മൂട്ടിക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌ വ്യക്തമാക്കുകയാണ്‌ ഈ ചിത്രം. വീരപഴശ്ശി കരുത്തനായ ഒരു പോരാളിയായിരുന്നെന്നാണ്‌ ചരിത്രം. പക്ഷെ ഇടക്കിടക്കുള്ള ഗരുഡന്‍ പറവ ഒഴിച്ചുനിര്‍ത്തിയാല്‍ മമ്മൂട്ടി എന്ന നടന്‍ ചിത്രത്തില്‍ ആകെ എത്രതവണ ശരീമിളക്കി പൊരുതുന്നുണ്ടെന്ന്‌ ആരാധകര്‍ ഒന്നു ശ്രദ്ധിക്കുക. മലയാളത്തിന്റെ മഹാനടന്‍ ചിത്രത്തിനുവേണ്ടി ശാരീരികമായി എന്തു തയാറെടുപ്പാണ്‌ നടത്തിയത്‌ എന്ന ചോദ്യം ഇവിടെ ബാക്കിയാകുന്നു. പഴശ്ശിയുടെ കാലത്തെ ആയോധനവീരന്മാരെ നാണംകെടുത്തുന്ന അഴകൊഴമ്പന്‍ ഫൈറ്റുകളാണ്‌ ചിത്രത്തില്‍ ഏറെയും.

മേക്കപ്പ്‌പോലും ബജറ്റിനോട്‌ നീതിപുലര്‍ത്തുന്നില്ലെന്നു കാണാം. മനോജ്‌ കെ. ജയന്റെയും ലാലു അലക്‌സിന്റെയും കഥാപാത്രങ്ങളുടെ ഉറക്കെ സംസാരിച്ചാല്‍ അഴിഞ്ഞുവീഴുന്ന മട്ടില്‍ നില്‍ക്കുന്ന മുഖരോമങ്ങള്‍തന്നെ നല്ല ഉദാഹരണം. ജോദ്ധാ അക്‌ബര്‍ എന്ന ബോളിവുഡ്‌ ചിത്രത്തില്‍ ഹൃതിക്‌ റോഷന്‍ സ്‌ക്രീനിലെത്തുമ്പോള്‍ സുപരിചിതനായ ഒരു നടനാണ്‌ മുന്നില്‍ക്കുന്നതെന്ന കാര്യം പ്രേക്ഷകര്‍ വിസ്‌മരിക്കുന്നു. അത്‌ സംവിധായകന്റെയും മേക്കപ്‌മാന്റെയും നടന്റെയും കഴിവുകളുടെ സമന്വയമാണ്‌. ഇവിടെയാകട്ടെ കഥാപാത്രത്തേക്കാള്‍ പ്രധാനം മേക്കപ്പിനുള്ളിലെ നടനാണ്‌. അത്‌ മലയാളസിനിമയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്‌.

കഥാഗതിയില്‍ പലേടത്തും പഴശ്ശിരാജ ഇംഗ്ലീഷുകാരെ കണ്ടുമുട്ടുന്നുണ്ടെങ്കിലും ഇംഗ്ലീഷ്‌ പറയുന്നില്ല. അറിയാവുന്ന ഇംഗ്ലീഷത്രയും അദ്ദേഹം ക്ലൈമാക്‌സിനുവേണ്ടി സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു. പഴശ്ശിയുടെ അന്ത്യത്തെക്കുറിച്ച്‌ എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ട് സംവിധായകന്റെ വക എന്തെങ്കിലും സസ്‌പെന്‍സ്‌ വേണ്ടേ?. അതുകൊണ്ട്‌ അവസാനം പഴശ്ശിരാജയെക്കൊണ്ട്‌ പത്ത്‌ ഇംഗ്ലീഷ്‌ അലക്കി സായ്‌പ്പിനെ ഞെട്ടിപ്പിക്കുകയല്ലാതെ മറ്റെന്തുവഴി? ഈ ഡയലോഗിലൂടെ പഴശ്ശിരാജ മെല്‍ ഗിബ്‌സണെ നിഷ്‌പ്രഭമാക്കിയെന്ന്‌ എം.ടി തെറ്റിധരിച്ചോ ആവോ?

മലയാളത്തിലെ എല്ലാ ചലച്ചിത്ര വാരികകളും ഭൂരിഭാഗം പത്രങ്ങളും ചാനലുകളും സിനിമക്കാരോട്‌ വിധേയത്വം പുലര്‍ത്തുന്നവയാണ്‌. അല്ലാത്തവര്‍ക്ക്‌ സിനിമകളുടെ പരസ്യം കിട്ടില്ല, ഷൂട്ടിംഗ്‌ സെറ്റുകളില്‍ പ്രവേശനവുമുണ്ടാകില്ല. ഏതെങ്കിലും ഒരു മാധ്യമം സിനിമയെക്കുറിച്ച്‌, നടന്റെ അഭിനയത്തെക്കുറിച്ച്‌ വസ്‌തുനിഷ്‌ഠമായി എഴുതാന്‍ തയാറായാല്‍ അതോടെ അവന്‍ സിനിമക്കാരുടെ പൊതുശത്രുവാകും. സ്‌തുതിവചനങ്ങളുടെ എണ്ണത്തോണിയൊരുക്കാന്‍ മത്സരിക്കുന്നവര്‍ക്ക്‌ ഈ ചിത്രം മൂന്നേകാല്‍ മണിക്കൂര്‍ വലിച്ചുനീട്ടേണ്ടതുണ്ടായിരുന്നോ എന്നുപോലും ചോദിക്കാന്‍ ധൈര്യംകാട്ടാനാവില്ലെന്ന്‌ സാരം.

നാട്ടില്‍ നല്ലത്‌ എന്തുണ്ടായാലും അത്‌ അംഗീകരിക്കാതെ പാശ്ചാത്യരെ വാഴ്‌ത്തുന്ന പ്രവണതയുടെ ഭാഗമായി ഈ കുറിപ്പിനെ കാണുന്നവരുണ്ടാകാം. അങ്ങനെയെങ്കില്‍ സ്വന്തം ചിത്രത്തിന്റെ മേന്മ വിവരിക്കാന്‍ ഒരു ഹോളിവുഡ്‌ ചിത്രത്തെക്കുറിച്ച്‌ പരാമര്‍ശിക്കേണ്ടിവന്ന എംടിയെയാണ്‌ അവര്‍ ആദ്യം വിമര്‍ശിക്കേണ്ടത്‌.

മികച്ച ദേശീയോദ്‌ഗ്രഥന ചിത്രം എന്നതുള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ പഴശ്ശിരാജയ്‌ക്ക്‌ ലഭിച്ചേക്കാം. മമ്മൂട്ടി ഒരിക്കല്‍ കൂടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല, അഭിനയമല്ല, താരമാണ്‌ പ്രധാനം. ഓസ്‌കര്‍ വേദിയിലും പഴശ്ശിരാജയ്‌ക്ക്‌ സാന്നിധ്യമറിയിക്കാന്‍ കഴിയട്ടെ ആശിക്കുന്നു. ഈ സിനിമയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അധ്വാനത്തെ മാനിക്കുന്നു. സ്വന്തം സൃഷ്‌ടി മികച്ചതെന്ന്‌ അഭിപ്രായപ്പെടുന്നതും മനസ്സിലാക്കാം. പക്ഷെ ആവേശം തലക്കുകയറിയപ്പോള്‍ ഇതൊരു ആഗോള സംഭവമാണെന്നൊക്കെ, പ്രത്യേകിച്ചും ലോകം അംഗീകരിച്ച ഒരു ചിത്രവുമായി താരതമ്യം ചെയ്‌ത്‌ വെച്ചുകാച്ചുന്നതിനുമുമ്പ്‌ ഒന്നുകൂടി ആലോചിക്കണം; പ്രത്യേകിച്ചും എംടിയെപ്പോലെയുള്ളവര്‍.
---------------------------