Wednesday, July 23, 2008

സാബുവാണ് താരം


ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ ഹോളിവുഡില്‍ സജീവ സാന്നിധ്യമറിയിക്കുന്ന ഒരു കാലമുണ്ടണ്ടാകുമോ?.
ഏറെക്കാലമായി ചലച്ചിത്ര പ്രേമികള്‍ ഉന്നയിച്ചിരുന്ന ചോദ്യം അപ്രസക്തമായിക്കഴിഞ്ഞു. ഇന്ത്യക്കാര്‍ക്ക്‌ അപ്രാപ്യമെന്ന്‌ കരുതപ്പെട്ടിരുന്ന ഹോളിവുഡില്‍നിന്നും മുംബൈയിലേക്ക്‌ വാഗ്ദാനങ്ങള്‍ പ്രവഹിക്കുകയാണ്‌. പെര്‍സിസ്‌ ഖംബട്ട, കബീര്‍ ബേദി, നസ്സറുദ്ദീന്‍ ഷാ, ഓംപുരി, അമരീഷ് പുരി, ഗുല്‍ഷന്‍ ഗ്രോവര്‍, ഐശ്വര്യാ റായ് തുടങ്ങിയവര്‍ക്കുശേഷം മല്ലികാ ഷെരാവത്തും(അന്‍വീല്‍ഡ്‌), അക്ഷയ്‌ കുമാറും( ബാന്‍ഡ്സ്റ്റാന്‍ഡ്‌) സല്‍മാന്‍ ഖാനും
ശില്‍പ്പാ ഷെട്ടിയും ഹോളിവുഡില്‍ എത്തിക്കഴിഞ്ഞു.
മുന്‍ഗാമികളില്‍നിന്ന്‌ വ്യത്യസ്തമായി ഇവര്‍ക്കെല്ലാം ഏറെ പ്രാധാന്യമുള്ള വേഷങ്ങളാണ്‌ ഹോളിവുഡില്‍ ലഭിച്ചത്‌.

ബോഡി ഓഫ്‌ ലൈസ്‌ എന്ന പുതിയ ചിത്രത്തില്‍ ലിയാനാര്‍ഡോ ഡികാപ്രിയോക്കും റസല്‍ ക്രോവിനുമൊപ്പം ജോര്‍ദാന്‍കാരനായി അഭിനയിക്കാന്‍ റെഡ് ലി സ്കോട്ട്‌ കണ്ടെണ്ടത്തിയത്‌ സാക്ഷാല്‍ അമിതാഭ്‌ ബച്ചനെയാണ്‌. മീരാ നായരുടെ ശാന്താറാം എന്ന ചിത്രത്തില്‍ ജോണി ഡെപിനൊപ്പം അഭിനയിക്കുന്നതും ബിഗ് ബിതന്നെ.
ഇവരുടെയൊക്കെ ഹോളിവുഡ്‌ രംഗപ്രവേശം വലിയ സംഭവമായി കൊണ്ടാടുന്നവര്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ പാശ്ചാത്യ സിനിമാ ലോകത്ത്‌ അരങ്ങേറ്റം കുറിക്കുകുയം വളരെ പെട്ടെന്ന്‌ താരരാജാവായി മാറുകയും ചെയ്ത ഒരു കര്‍ണാടകക്കാരനെ വിസ്മരിച്ചോ എന്ന്‌ സംശയിക്കേണ്ടിരിയിരിക്കുന്നു. ഇന്ത്യയില്‍നിന്നുള്ള ആദ്യത്തെ രാജ്യാന്തര ചലച്ചിത്ര താരമായ സാബുവിനെക്കുറിച്ചാണ്‌ പറഞ്ഞുവരുന്നത്‌.

മൈസൂറില്‍ ആനപ്പാപ്പാനായിരുന്ന സാബു ചില ഹോളിവുഡ്‌ സിനിമകളില്‍ അഭിനയിച്ചു എന്നതിലുപരി സിനിമക്കഥയെപ്പോലും വെല്ലുന്ന ആ ജീവിതത്തെക്കുറിച്ചോ അദ്ദേഹത്തിന്‍റെ കുടുംബത്തെക്കുറിച്ചോ ഇന്ത്യയിലെ ഭൂരിപക്ഷം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും അറിയില്ല എന്നതാണ്‌ സത്യം. ഹോളിവുഡില്‍ ഇന്ത്യന്‍ സാന്നിധ്യം ശക്തമാകുന്നത്‌ ചലച്ചിത്ര ലോകത്ത്‌ സാബു അരങ്ങേറ്റം കുറിച്ചിട്ട്‌ ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടാണെന്ന് ഓര്‍ക്കുക.
മലയാളം വിക്കിയില്‍ സാബുവിനെക്കുറിച്ച് ഞാന്‍ ഉള്‍പ്പെടുത്തിയ വിവരങ്ങളുടെ ടിസ്ഥാനത്തില്‍ പണ്ട് ഇട്ട ഒരു പോസ്റ്റ് ആവര്‍ത്തിക്കുകയാണ് ഇവിടെ.

ശൂന്യതയില്‍നിന്ന്‌ ഉദിച്ച താരം
1924 ജനുവരി 27ന്‌കര്‍ണാടത്തിലെ മൈസൂറിനു സമീപം കാരപൂരില്‍ ഒരു ആനപ്പാപ്പന്‍റെ മകനായി ജനിക്കുകയും ബാല്യത്തില്‍തന്നെ അതേ തൊഴില്‍ സ്വീകരിക്കുകയും ചെയ്ത സെലാര്‍ ഷെയ്ഖ്‌ സാബുവാണ്‌ പില്‍ക്കാലത്ത്‌ ബ്രിട്ടീഷ്‌, ഹോളിവുഡ്‌ സിനിമകളിലെ ശ്രദ്ധേയ നടന്‍മാരില്‍ ഒരാളായി മാറിയത്‌. (സാബുവിന്‍റെ പേര്‌ സാബു ദസ്തഗിര്‍ എന്ന്‌ പല രേഖകളിലും കാണപ്പെടുന്നുണ്ട്‌. ഇത്‌ ഇദ്ദേഹത്തിന്‍റെ സഹോദരന്‍റെ പേരാണെന്ന്‌ കുടുംബാംഗങ്ങളും സാബുവിന്‍റെ ജീവിതത്തെക്കുറിച്ച്‌ പഠനം നടത്തിയിട്ടുള്ള പത്രപ്രവര്‍ത്തകനായ ഫിലിപ്‌ ലെയ്ബ്ഫ്രെഡും സ്ഥിരീകരിച്ചിട്ടുണ്ട്‌). ഇറ്റാലിയന്‍ ഉള്‍പ്പെടെയുള്ള മറ്റ്‌ യൂറോപ്യന്‍ ഭാഷകളിലും സാബു സാന്നിധ്യമറിയിച്ചിട്ടുണ്ട്‌.

ആദ്യകാലം
മൈസൂറില്‍ ആനപാപ്പാനായി ജീവിക്കേണ്ടിയിരുന്ന സാബുവിന്‍റെ ജീവിതത്തില്‍ സ്വപ്നതുല്യമായ വഴിത്തിരിവുണ്ടാക്കിയത്‌ വിഖ്യാത ബ്രിട്ടീഷ്‌ ഡോക്യുമെന്‍ററി സംവിധായകനായിരുന്ന റോബര്‍ട്ട്‌ ജെ. ഫ്ളഹെര്‍ട്ടിയാണ്‌. 1934ല്‍ റുഡ് യാര്‍ഡ് കിപ്ലിംഗിന്‍റെ തുമായി ഓഫ്‌ ദ എലിഫെന്‍റ്സ് എന്ന രചനയെ ആസ്പദമാക്കി സംവിധാനം ചെയ്ത ദ എലിഫെന്‍റ് ബോയ്‌ എന്ന ചിത്രത്തിലൂടെയാണ്‌ ഫ്ളഹെര്‍ട്ടി സാബുവിനെ വെള്ളിത്തിരയില്‍ എത്തിച്ചത്‌. ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്‌ അനുയോജ്യനായ ബാല താരത്തെ തേടിയുള്ള അന്വേഷണത്തിനൊടുവിലാണ്‌ 1935ല്‍ പതിനൊന്നു കാരാനായ സെലാര്‍ ഷെയ്ഖ്‌ സാബുവിനെ ഫ്ളഹര്‍ട്ടി കണ്ടെത്തിയത്‌.

മൈസൂര്‍ മഹാരാജാവിന്‍റെ ആനപാപ്പാന്‍മാരില്‍ ഒരാളായിരുന്നു സാബുവിന്‍റെ പിതാവ്‌. മാതാവ്‌ അസാം സ്വദേശിനിയും. സാബുവിന്‍റെ ശൈശവത്തില്‍തന്നെ മാതാവ്‌ മരിച്ചു. 1931ല്‍ പിതാവും മരിച്ചതിനെ തുടര്‍ന്ന്‌ അനാഥനായ സാബു ഉപജീവനത്തിനുവേണ്ടി പിതാവിന്‍റെ തൊഴില്‍ സ്വീകരിക്കുകയായിരുന്നു.

എലിഫെന്‍റ് ബോയിയുടെ ചിത്രീകരണം ഇന്ത്യയില്‍തന്നെയായിരുന്നു. 1935ല്‍ തുടങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന്‌ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ്‌ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്‌. അന്നത്തെ മൈസൂര്‍ പ്രധാനമന്ത്രിയുടെ പഴ്സണല്‍ അസിസ്റ്റന്‍റായിരുന്ന എ.കെ സേട്ട്‌ ഫളഹര്‍ട്ടിയുടെ ജീവചരിത്രകാരനായ പോള്‍ റോത്തക്ക്‌ അയച്ച കത്തില്‍ സാബുവിന്‍റെ ആദ്യാഭിനയത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന്ത ഇങ്ങനെയാണ്-ആ ദിവസത്തെ എന്‍റെ എറ്റവും വിലപ്പെട്ട ഓര്‍മ സാബുവിനെക്കുറിച്ചുള്ളതാണ്‌. ഒരു ആനപ്പുറത്ത്‌ വളരെ സാവധനാത്തിലാണ്‌ അവന്‍ പ്രത്യക്ഷപ്പെട്ടത്‌. വലിയ മൈതാനത്തിന്‍റെ മധ്യത്തില്‍ ലോകത്തിനു മുഴുവന്‍ കാണാവുന്ന രീതിയില്‍ അവര്‍ നിലയുറപ്പിച്ചു. കൃശഗാത്രനായ അവന്‍ ഒരു ചെറിയ ലുങ്കിയും തനി തെന്നിന്ത്യന്‍ ശൈലിയിലുള്ള ഒരു തലപ്പാവുമാണ്‌ ധരിച്ചിരുന്നത്‌... ഭീമാകാരനായ ആ ആനയെ വരുതിയില്‍ നിര്‍ത്തുന്നതു കണ്ടാല്‍ മതി ആര്‍ക്കും അവന്‍റെ കഴിവില്‍ വിശ്വാമര്‍പ്പിക്കാന്‍.

ഇതേ കത്തില്‍തന്നെ സേട്ട്‌ വര്‍ഷങ്ങള്‍ക്കു ശേഷം സാബുവുമായി നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ചും വിശദീരിക്കുന്നു-വര്‍ഷങ്ങള്‍ക്കുശേഷം ഔപചാരികതകളില്ലാതെ സാബു എനിക്കൊപ്പം വിരുന്നുണ്ടു. അവനെ ആദ്യമായി കണ്ട മുഹൂര്‍ത്തത്തെക്കുറിച്ച്‌ അപ്പോള്‍ പറഞ്ഞു. അന്ന്‌ അവന്‍ വന്നത്‌ ആനപ്പുറത്തല്ല, ഒരു കാഡിലാക്‌ കാറിലായിരുന്നു. ലുങ്കിക്കും ടര്‍ബനും പകരം ആഢ്യത്വം തുളുമ്പുന്ന വേഷം ധരിച്ചിരുന്ന അവന്‍ സംസാരിച്ചതാകട്ടെ തനി അമേരിക്കന്‍ ശൈലിയിലും.

ചലച്ചിത്ര ജീവിതം
എലിഫെന്‍ഫെന്‍റ് ബോയിക്ക്‌ നിരൂപകരുടെ സമ്മിശ്ര പ്രതികരണമാണ്‌ ലഭിച്ചതെങ്കിലും ചിത്രം ബോക്സ്‌ഓഫീസില്‍ തരംഗം സൃഷ്ടിച്ചു. സാബുവിന്‍റെ സാന്നിധ്യംതന്നെയായിരുന്നു പ്രധാന ആകര്‍ഷണം. ഏഷ്യന്‍ കഥാപാത്രങ്ങളെ പാശ്ചാത്യ താരങ്ങള്‍തന്നെ അവതരിപ്പിച്ചുപോന്ന കാലഘട്ടത്തില്‍ കഥാപാത്രത്തെ അക്ഷരംപ്രതി യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടുള്ള ഇന്ത്യന്‍ ബാലന്‍റെ രംഗപ്രവേശം ശ്രദ്ധേയമായത്‌ സ്വാഭാവികം. പാശ്ചാത്യരില്‍ ഭൂരിഭാഗത്തിനും കേട്ടുകേള്‍വി മാത്രമായിരുന്ന നാട്ടില്‍നിന്നെത്തിയ സാബു താരമായത്‌ വളരെ പെട്ടെന്നാണ്‌.

ചിത്രത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി സാബുവിനെയും സഹോദരന്‍ ദസ്തഗിറിനെയും ഇംഗ്ളണ്ടിലേക്ക്‌ കൊണ്ടുപോയി. ലണ്ടനില്‍ ബി.ബി.സിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുകയും അലക്സാണ്‍ഡ്ര കൊട്ടാരത്തിലെ ടെലിവിഷന്‍ ഷൂട്ടിംഗില്‍ പങ്കെടുക്കുകയും ചെയ്ത സാബുവിനെവിനെ മുന്നിലിരുത്തി വിഖ്യാത ശില്‍പ്പകലാ വിദഗ്ധ ലേഡി കെന്നറ്റ്‌ ശില്‍പ്പം തീര്‍ക്കുകയും ചിത്രകാരനായ ആല്‍ഫ്രഡ്‌ എഗെര്‍ട്ടന്‍ കൂപ്പര്‍ പോര്‍ട്രെയ്റ്റ്‌ വരക്കുകയും ചെയ്തു. ആ വര്‍ഷം വെനീസ്‌ ചലച്ചിത്രോത്സവത്തില്‍ ബ്രിട്ടന്‍റെ ഔദ്യോഗിക എന്‍ട്രിയായിരുന്ന എലിഫെന്‍റ് ബോയ്‌ അവിടെ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടുകയുംചെയ്തു.

ആദ്യ ചിത്രത്തിന്‍റെ തരംഗം കെട്ടടങ്ങും മുമ്പ്‌ സാബുവിനെത്തേടി അടുത്ത അവസരമെത്തി. എലിഫെന്‍റ് ബോയിയുടെ സംവിധാനത്തില്‍ പങ്കാളിയായ സുല്‍ത്താന്‍ കോര്‍ദ എ.ഇ മാന്‍സന്‍റെ നോവലിനെ ആധാരമാക്കി ഒരുക്കിയ ദ ഡ്രം ആയിരുന്നു ചിത്രം. തുകല്‍ വാദ്യ വിദ്വാനായ ഒരു ഇംഗ്ളീഷ്‌ യുവാവും ഇന്ത്യന്‍ രാജകുമാരനും തമ്മിലുള്ള ബന്ധമായിരുന്നുവെയ്ല്‍സില്‍ ചിത്രീകരിച്ച ദ ഡ്രമ്മിന്‍റെ ഇതിവൃത്തം. ടെക്നികളറിലാണ്‌ ഇത്‌ ചിത്രീകരിച്ചത്‌. ഈ ചിത്രത്തിന്‍റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ്‌ സാബു ആദ്യം അമേരിക്കയിലെത്തുന്നത്‌.

മൂന്നാമത്തെ ചിത്രമായ ദ തീഫ്‌ ഓഫ്‌ ബഗ്ദാദ്‌ സാബുവിന്‍റെ അഭിനയ ജീവിതത്തിലെ ആഘോഷമായി മാറി. എക്കാലത്തെയും മികച്ച കല്‍പ്പിത കഥാ ചിത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന ഇത്‌ സംവിധാനം ചെയ്തത്‌ ലുഡ്‌വിഗ്‌ ബെര്‍ഗര്‍, മൈക്കല്‍ പവല്‍, ടിം വെലന്‍ എന്നിവര്‍ ചേര്‍ന്നാണ്‌. പ്രധാന കഥാപാത്രമായ അബുവിനെയാണ്‌ സാബു അവതരിപ്പിച്ചത്‌. ജൂണ്‍ ഡ്യൂപ്രെസ്‌, ജോണ്‍ ജസ്റ്റിന്‍, റെക്സ്‌ ഇന്‍ഗ്രാം തുടങ്ങിയ പ്രമുഖരായിരുന്നു മറ്റ്‌ അഭിനേതാക്കള്‍. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതിനെ തുടര്‍ന്ന്‌ തടസപ്പെട്ട ചിത്രീകരണവും അനുബന്ധ ജോലികളും ഇടക്ക്‌ ഹോളിവുഡിലേക്ക്‌ മാറ്റേണ്ടിവന്നു. ഈ കാലതാസമത്തിനിടെ ആര്‍.കെ.ഒയുടെ ഗുംഗ ഡിന്‍ എന്ന ചിത്രത്തില്‍ സാബു വേഷമിട്ടു.

1940ലെ ക്രിസ്മസ്‌ ദിനത്തില്‍ പുറത്തിറങ്ങിയ ദ തീഫ്‌ ഓഫ്‌ ബഗ്ദാദ്‌ ഗംഭീര വിജയമായിരുന്നു. വര്‍ണ ചിത്രങ്ങളുടെ വിഭാഗത്തില്‍ ഛായാഗ്രഹണം, കലാസംവിധാനം, ദൃശ്യ, ശബ്ദ മികവ്‌ എന്നിവക്കുള്ള ഓസ്കാര്‍ അവാര്‍ഡുകളും ചിത്രത്തിനു ലഭിച്ചു. സുല്‍ത്താന്‍ കോര്‍ദയും സാബുവും കൈകോര്‍ത്ത അവസാന ചിത്രവും റുഡ് യാര്‍ഡ് കിപ്ളിംഗിന്‍റെ രചനയെ ആസ്പദമാക്കിയുള്ളതായിരുന്നു. 1942ല്‍ പുറത്തിറങ്ങിയ ജംഗിള്‍ ബുക്കില്‍ സാബു മൌഗ്ളിയായാണ്‌ വേഷമിട്ടത്‌. അതേ വര്‍ഷം യുണിവേഴ്സല്‍ പിക്ചേഴ്സുമായി കരാര്‍ ഒപ്പിട്ട സാബു അവരുടെ നാലു ചിത്രങ്ങളില്‍(അറേബ്യന്‍ നൈറ്റ്സ്‌-1942, വൈറ്റ്‌ സാവേജ്‌-1943, കോബ്രാ വുമണ്‍-1944, ടാംഗിയര്‍-1946) അഭിനയിച്ചു. ഈ ചിത്രങ്ങളിലൊന്നും നായക വേഷമായിരുന്നില്ലെന്നുമാത്രം.

രണ്ടാം ലോക മഹായുദ്ധം രൂക്ഷമായതോടെ അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്മെന്‍റിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ സാബു 30 നഗരങ്ങളില്‍ പര്യടനം നടത്തുകയും റേഡിയോ പ്രക്ഷേപണത്തില്‍ പങ്കെടുക്കുകയും ചെയ്തു. 1944ല്‍ സാബുവിന്‌ അമേരിക്കന്‍ പൗരത്വം ലഭിച്ചു. വൈകാതെ വടക്കന്‍ കരോലിനയിലെ ആര്‍മി എയര്‍ഫോഴ്സ്‌ ബേസില്‍ പരിശീലനത്തിനു ചേര്‍ന്ന ഇദ്ദേഹം യുദ്ധത്തില്‍ അമേരിക്കന്‍ വിമാനങ്ങളില്‍ ടെയ്ല്‍ ഗണാറായി സേവനമനുഷ്ഠിച്ചു. പസഫിക്‌ മേഖലയില്‍ നാല്‍പ്പതോളം ദൌത്യങ്ങളില്‍ പങ്കാളിയായ സാബുവിന്‌ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരവും (ഡിസ്റ്റിംഗുഷ്ഡ്‌ ഫ്ളൈയിംഗ്‌ ക്രോസ്‌) ലഭിച്ചു. ബ്രിട്ടനില്‍ തിരിച്ചെത്തിയയുടന്‍‌ അടുത്ത ചിത്രത്തിലേക്ക്‌ ക്ഷണം ലഭിച്ചു. മൈക്കല്‍ പവല്‍ സംവിധാനം ചെയ്ത ബ്ളാക്ക്‌ നാര്‍സിസസില്‍(1947) നായകനായിരുന്നില്ലെങ്കിലും പ്രാധാന്യമുള്ള വേഷമായിരുന്നു. അടുത്ത ചിത്രമായ എന്‍ഡ്‌ ഓഫ്‌ ദ റിവറില്‍(1947) ബ്രസീലിയന്‍ താരറാണി ബിബി ഫെരെയ്‌റയായിരുന്നു സാബുവിന്‍റെ ഭാര്യയായി വേഷമിട്ടത്‌. ചിത്രം കാര്യമായ വിജയം കണ്ടില്ല.

വീണ്ടും അമേരിക്കയിലെത്തിയ സാബു യൂണിവേഴ്സല്‍ പിക്ചേഴ്സിന്‍റെ മാന്‍ ഈറ്റര്‍ ഓഫ്‌ കുമായോണ്‍ (1948)എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതേ വര്‍ഷം ജൂലൈയില്‍ കൊളംബിയ ഫിലിംസിന്‍റെ സോംഗ്‌ ഓഫ്‌ ഇന്ത്യയില്‍ അഭിനയിക്കുമ്പോഴാണ്‌ യുവ നടി മാരിലിന്‍ കൂപ്പറുമായി സാബു പ്രണയത്തിലാകുന്നത്‌. ചിത്രത്തില്‍ സാബുവിന്‍റെ നായികയായി നിശ്ചയിച്ചിരുന്ന ഗെയ്ല്‍ റെസ്സലിന്‍റെ പകരക്കാരിയായാണ്‌ മാരിലിന്‍ അഭിനയിക്കാനെത്തിയത്‌. ഒക്ടോബര്‍ 19 സാബു മാരിലിനെ വിവാഹം ചെയ്തു.

ചുവടുമാറ്റവും സര്‍ക്കസ്‌ ജീവിതവും
പ്രായമേറുന്നതനുസരിച്ച്‌ തന്‍റെ പയ്യന് ‍പ്രതിഛായ മങ്ങുന്നതായി സാബു മനസിലാക്കി. അതുകൊണ്ടുതന്നെ 1950ല്‍ അഭിനയത്തിന്‍റെ ഇടവേളകളില്‍ അദ്ദേഹം കോണ്‍ട്രാക്ടിംഗ്‌, റിയല്‍ എസ്റ്റേറ്റ്‌ ബിസിനസുകളില്‍ ഏര്‍പ്പെട്ടു.

യുദ്ധാനന്തര കാലഘട്ടത്തില്‍ കല്‍പ്പിത കഥകളും കാട്ടിലെ കഥകളും അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ക്ക്‌ പ്രിയം കുറഞ്ഞതോടെ സാബുവിന്‌ അവസരങ്ങള്‍ നാമമാത്രമായി. 1952ല്‍ ബഗ്ദാദ്‌ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി സാബു വീണ്ടും ഇന്ത്യയിലെത്തി. അതേ വര്‍ഷം ഇംഗ്ളണ്ടില്‍ മടങ്ങിയെത്തിയ സാബുവിനെ പിന്നീട്‌ കാണുന്നത്‌ ഹാരിംഗ്ഗേ സര്‍ക്കസില്‍ ആന അഭ്യാസിയായാണ്‌. ദ തീഫ്‌ ഓഫ്‌ ബഗ്ദാദ്‌ എന്ന ചിത്രത്തിലെ വേഷത്തിലാണ്‌ ഇദ്ദേഹം ആദ്യം സര്‍ക്കസില്‍ പ്രത്യക്ഷപ്പെട്ടത്‌. കാണികള്‍ ഇതില്‍ വലിയ താല്‍പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുര്‍ന്ന്‌ പരമ്പരാഗാത വേഷമായ മുണ്ട്‌ ധരിക്കാന്‍ നിര്‍ബന്ധിതനായി. കൊടും തണുപ്പില്‍ മുണ്ട്‌ ധരിച്ച്‌ സര്‍ക്കസില്‍ പങ്കെടുത്തത്‌ സാബുവിന്‍റെ ആരോഗ്യത്തെ ദോഷകരമയി ബാധിച്ചു. 1953ല്‍ സര്‍ക്കസ്‌ സംഘത്തിനൊപ്പം അദ്ദേഹം യൂറോപ്പില്‍ പര്യടനം നടത്തി.

മടങ്ങിവരവ്‌
തൊട്ടടുത്ത വര്‍ഷം ഹലോ എലിഫെന്‍റ് എന്ന ഇറ്റാലിയന്‍ ചിത്രത്തില്‍ വിറ്റോറിയോ ഡെസികക്കൊപ്പം അഭിനയിച്ചു. ഇതും 1956ല്‍ പുറത്തിറങ്ങിയ ബ്ളാക്‌ പാന്തറും നടന്‍ എന്ന നിലയില്‍ സാബുവന്‌ കാര്യമായ നേട്ടമുണ്ടാക്കിയില്ല. മുടങ്ങിപ്പോയ ചില ചിത്രങ്ങളിലെ രംഗങ്ങള്‍ ഉപയോഗിച്ച്‌ തന്‍റെ അനുവാദമില്ലാതെ സംവിധാനം ചെയ്ത ജംഗിള്‍ ഹെല്‍ എന്ന ചിത്രത്തിന്‍റെ നിര്‍മാതാവിനെതിരെ സാബു കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന്‌ ഈ ചിത്രം വെളിച്ചം കണ്ടില്ല.

സാബു എന്ന ബാലതാരത്തെ മനസില്‍ സൂക്ഷിക്കുന്ന പ്രേക്ഷകരെ ലക്ഷ്യമിട്ട് അലൈഡ്‌ ആര്‍ട്ടിസ്റ്റ്‌ പിക്ചേഴ്സ് കോര്‍പ്പറേഷന്‍ ഒരു പരീക്ഷണത്തിന്‌ തയാറായി. 1957ല്‍ സാബു ആന്‍ഡ്‌ ദ മാജിക്‌ റിംഗ്‌ എന്ന ചിത്രം പുറത്തിറങ്ങി. ഒരു നടന്‍റെ പേരില്‍തന്നെ സിനിമ ഇറങ്ങുക എന്ന അപൂര്‍വതയും സാബുവിന്‌ ഇതിലൂടെ സ്വന്തമായി. ജര്‍മന്‍-ഇറ്റാലിയന്‍ ചിത്രമായ മിസ്ട്രസ്‌ ഓഫ്‌ ദി വേള്‍ഡ്‌(1959), റാംപേജ്‌(1963), ടൈഗര്‍ വോക്സ്‌(1964) എന്നിവയാണ്‌ സാബുവിന്‍റെ അവസാന ചിത്രങ്ങള്‍.

മരണം
1963 ഡിസംബര്‍ രണ്ടിന്‌ അമേരിക്കയിലെ ചാറ്റ്സ്‌വര്‍ത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു സാബുവിന്‍റെ അപ്രതീക്ഷിത അന്ത്യം. വിഖ്യാതരായ ചലച്ചിത്ര താരങ്ങള്‍ അന്ത്യവിശ്രമംകൊള്ളുന്ന ഫോറസ്റ്റ്ലോണ്‍ സെമിത്തേരിയിലാണ്‌ മൃതദേഹം സംസ്കരിച്ചത്‌. ഇദ്ദേഹത്തിന്‍റെ മരണശേഷമാണ്‌ അവസാന ചിത്രമായ എ ടൈഗര്‍ വോക്സ്‌ പുറത്തിറങ്ങിയത്‌. സാബു-മാരിലിന്‍ ദമ്പതികള്‍ക്ക്‌ രണ്ടു മക്കള്‍. പോളും ജാസ്മിനും.

സംഗീത ലോകത്ത്‌ ചുവടുറപ്പിച്ച പോള്‍ സാബു രൂപം നല്‍കിയ ഒണ്‍ലി ചൈല്‍ഡ്‌ എന്ന റോക്‌ ബാന്‍ഡ്‌ വാന്‍ വിജയം നേടി. എഴുത്തുകാരിയും കുതിര പരിശീലകയുമായിരുന്ന ജാസ്മിന്‍ 2001 ല്‍ നിര്യാതയായി. ജാസ്മിന്‍ പരിശീലിപ്പിച്ച കുതിരകള്‍ ബ്ളേഡ്‌ റണ്ണര്‍ ഉള്‍പ്പെടെയുള്ള ഹോളിവുഡ്‌ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌.

മറ്റ് സവിശേഷതകള്‍
*നാല്‍പ്പതുകളിലും അന്‍പതുകളിലും ഹോളിവുഡിലെ സമ്പന്നരായ നടന്‍മാരില്‍ ഒരാളായിരുന്നു സാബു.

*ജെയിംസ്‌ സ്റ്റെവാര്‍ട്ട്‌, റൊണാള്‍ഡ്‌ റീഗന്‍ തുടങ്ങിയ പ്രമുഖ ഹോളിവുഡ്‌ താരങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു സാബു.

*നാടന്‍ കലാകാരനായ ജോണ്‍ പ്രൈമിന്‍റെ പാട്ടുകളില്‍ സാബുവിനെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌.

*ദാനിയല്‍ എം. പിങ്ക്‌ വാട്ടറിണ്റ്റെ നോവലുകളില്‍ സാബു ദ എലിഫെന്‍റ് ബോയി എന്ന പേരില്‍ ഒരു കഥാപാത്രമുണ്ട്‌.

സാബു അഭിനയിച്ച ചിത്രങ്ങള്‍1937
എലിഫെന്‍റ് ബോയ്‌
1938
ദ ഡ്രം
1940
ദ തീഫ്‌ ഓഫ്‌ ബഗ്ദാദ്‌
1942
ജംഗിള്‍ ബുക്ക്‌
അറേബ്യന്‍ നൈറ്റ്സ്‌
1943
വൈറ്റ്‌ സാവേജ്‌
1944
കോബ്രാ വുമണ്‍
1946
ടാംഗിയര്‍
1947
ബ്ളാക്ക്‌ നാര്‍സിസസ്‌
ദ എന്‍ഡ്‌ ഓഫ്‌ ദ റിവര്‍
1948
മാന്‍ ഈറ്റര്‍ ഓഫ്‌ കുമായോണ്‍
1949
സോംഗ്‌ ഓഫ്‌ ഇന്ത്യ
1951
സാവേജ്‌ ഡ്രംസ്‌
1952
ബഗ്ദാദ്‌
ഹലോ എലിഫെന്‍റ്(ബ്യവോഗിയോര്‍ണോ എലഫെന്‍റെ)
1953
ദ ബ്ളാക്ക്‌ പാന്തര്‍
1954
ദ ട്രഷറര്‍ ഓഫ്‌ ബംഗാള്‍(ടെസോറോ ദെല്‍ ബെംഗള)
1956
ജംഗിള്‍ ഹെല്‍
1957
സാബു ആണ്റ്റ്‌ ദ മാജിക്‌ റിംഗ്‌
1960
മിസ്ട്രസ്‌ ഓഫ്‌ ദ വേള്‍ഡ്‌
1963
റാംപേജ്‌
1964
എ ടൈഗര്‍ വോക്സ്‌
ചിത്രത്തിന് കടപ്പാട്-www.filmreference.com

10 comments:

പതാലി said...

മൈസൂറില്‍ ആനപ്പാപ്പാനായിരുന്ന സാബു ചില ഹോളിവുഡ്‌ സിനിമകളില്‍ അഭിനയിച്ചു എന്നതിലുപരി സിനിമക്കഥയെപ്പോലും വെല്ലുന്ന ആ ജീവിതത്തെക്കുറിച്ചോ അദ്ദേഹത്തിന്‍റെ കുടുംബത്തെക്കുറിച്ചോ ഇന്ത്യയിലെ ഭൂരിപക്ഷം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും അറിയില്ല എന്നതാണ്‌ സത്യം. ഹോളിവുഡില്‍ ഇന്ത്യന്‍ സാന്നിധ്യം ശക്തമാകുന്നത്‌ ചലച്ചിത്ര ലോകത്ത്‌ സാബു അരങ്ങേറ്റം കുറിച്ചിട്ട്‌ എഴുപതുവര്‍ഷം പിന്നിടുന്ന വേളയിലാണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌.

ഈ അവസരത്തില്‍ സിനിമാ കഥകളെ വെല്ലുന്ന സാബുവിന്‍റെ ജീവിത കഥ ഒരു പോസ്റ്റ്‌ പ്രസക്തമാണെന്നു തോന്നുന്നു.

myexperimentsandme said...

നല്ല വിവരം. ആദ്യമായി ആണ് ഇങ്ങിനെയൊരാളെപ്പറ്റി കേള്‍ക്കുന്നത്. പതാലിക്ക് നന്ദി. അദ്ദേഹത്തെപ്പറ്റി കുറച്ച് ഗൂഗ്ലി.

സാജന്‍| SAJAN said...

ടൈറ്റില്‍ വായിച്ചപ്പൊള്‍ സത്യായിട്ടും ഞാന്‍ കരുതി, ഇത് അടുത്ത കാലത്ത് ഏതെങ്കിലും അമേരിക്കന്‍ മലയാളി എവിടെങ്കിലും ടാക്സി ഡ്രൈവര്‍ ആയി മുഖം കാണിച്ചതാവുമെന്നാണ്, വക്കാരിജി എഴുതിയത് പോലെ, ഞാന്‍ ആദ്യമായാണ് ഇദ്ദേഹത്തെ പറ്റി കേള്‍ക്കുന്നത്, വളരെ ഇഷ്ടപ്പെട്ടു ഈ എഴുത്ത്, സാബുവിനെ പരിചയപ്പെടുത്തിയതിനു നന്ദി:)

ഡാലി said...

ഞാനും ആദ്യായിട്ടാണ് കേള്‍ക്കുന്നത് സാബൂനെ കുറിച്ച്. നല്ല ലേഖനം.

പതാലി said...

വക്കാരിയേ..
നമുക്ക് മാത്രമല്ല, സിനിക്കാരെന്ന് പറയുന്ന ഭൂരിഭാഗം ഉസ്താദുമാര്‍ക്കും ഇങ്ങനെയൊരാള്‍ ഉണ്ടായിരുന്നതായി അറിയില്ല.
അതുകൊണ്ടുതന്നെയാണ് സാബുവിന്‍റെ ജീവിത കഥയുടെ വിശദാംശങ്ങള്‍ കിട്ടിയപ്പോള്‍ ബ്ലോഗിലും വിക്കിയിലും കൊടുത്തത്.
സാബു എന്നത് ഒരു നാടന്‍ പേര് ആയുതും ഇന്ത്യക്കാര്‍ അദ്ദേഹത്തെ അവഗണിക്കാന്‍ കാരണമായി.
അമേരിക്കയിലും ഇന്ത്യക്കാരില്‍നിന്നാണ് ഏറ്റവുമധികം അവഗണനയും അപമാനവും നേരിട്ടതെന്ന് സാബുവിന്‍റെ മകന്‍ പോള്‍ സാബു ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സാജന്‍, ഡാലി...നന്ദി
ഇങ്ങനെ നമ്മള്‍ അറിയാത്ത പല പ്രമുഖരുമുണ്ട്.

ദിവാസ്വപ്നം said...

പതാലി, അവിശ്വസനീയമായ അറിവുകള്‍. നന്ദി

പതാലി said...
This comment has been removed by the author.
പതാലി said...

സാബു എന്ന സൂപ്പര്‍ താരത്തെക്കുറിച്ച് വീണ്ടും

Sherlock said...

ഇദ്ദേഹത്തെക്കുറിച്ച് മരമാക്രിയുടെ ഒരു പോസ്റ്റ് വായിച്ചതായി ഓര്‍ക്കുന്നു..

പാമരന്‍ said...

ഇങ്ങേരെക്കുറിച്ച്‌ മരമാക്രി പണ്ടെഴുതിയിരുന്നു..