Thursday, October 29, 2009

സിനിമാല എത്രയോ ഭേദം!(സ്വ. ലേ. റിവ്യൂ)


വാര്‍ത്തകള്‍ക്കു പിന്നിലെ കുടുംബങ്ങളുടെ കഥ എന്ന പരസ്യവാചകം ശ്രദ്ധയില്‍പെട്ടപ്പോള്‍ ദിലീപിന്റെ സ്വ.ലേ ഇറങ്ങിയാലുടന്‍ കാണണം തീരുമാനിച്ചു. പത്രപ്രവര്‍ത്തകരുടെ കഥയാണ്‌, പോരാത്തതിന്‌ പത്രപ്രവര്‍ത്തകനായിരുന്ന കലവൂര്‍ രവികുമാറിന്റേതാണ്‌ തിരക്കഥ. ഞാനുള്‍പ്പെടെയുള്ളവര്‍ അഭിമുഖീകരിച്ചിട്ടുള്ള ഏതെങ്കിലും സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കുമോ? മുടക്കുന്ന കാശ്‌ വെറുതേയാവില്ലെന്നു വിചാരിച്ചു.

റിലീസ്‌ ഷോയ്‌ക്കുതന്നെ പോയി. ചങ്ങനാശേരി അപ്‌സരയില്‍ ചെല്ലുമ്പോള്‍ അകത്ത്‌ ടൈറ്റില്‍സ്‌ കാണിച്ചുതുടങ്ങിയിരുന്നു. പക്ഷെ, പുറത്ത്‌ വാഹനങ്ങള്‍ പരിമിതം. ടിക്കറ്റെടുത്ത്‌ കയറുമ്പോള്‍ ടൈറ്റില്‍സ്‌ അവസാന ഘട്ടത്തില്‍.

നടപ്പുരീതിയനുസരിച്ച്‌ ഇനി സിനിമേടെ കഥയാണ്‌ പറയേണ്ടത്‌. പിന്നെ, കലാപരവും സാങ്കേതികവുമായ വശങ്ങളെക്കുറച്ചുള്ള വിലിയിരുത്തലുകള്‍. എല്ലാം കഴിഞ്ഞ്‌ റേറ്റിംഗ്‌. ആ പതിവ്‌ ഞാന്‍ ഇവിടെ ലംഘിക്കുകയാണ്‌. ഇതു മുഴുവന്‍ വായിക്കാന്‍ നേരം കിട്ടാതെ ആരെങ്കിലും പടം കാണാന്‍ പോയാല്‍ അവരുടെ പിരാക്ക്‌ എന്റെ തലയില്‍ വീഴരുതെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ്‌. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ ഛായാഗ്രാഹകനെന്നനിലയില്‍ വിഖ്യാതനായ പി. സുകുമാറിന്റെ സംവിധാനകനായുള്ള അരങ്ങേറ്റം അതിദയനീയമാണ്‌.

എഷ്യാനെറ്റിലെ സിനിമാല ഇതിലും എത്രയോ നല്ലത്‌ എന്ന്‌ തിയേറ്ററില്‍ ഇരുന്നപ്പോള്‍ പലവട്ടം തോന്നി. പടം കഴിഞ്ഞിറങ്ങിയപ്പോള്‍ ആ തോന്നലും ഉപേക്ഷിച്ചു. കലവൂര്‍ രവികുമാറിന്റെ ഡെഡ്‌ലൈന്‍ എന്ന ചെറുകഥയെ ആസ്‌പദമാക്കി രവികുമാര്‍തന്നെ എഴുതിയ തിരക്കഥ പി.സുകുമാറിന്റെ സംവിധായക ജീവിതത്തിന്റെ ഡെഡ്‌ലൈന്‍ കുറിച്ചാലും അത്ഭുതപ്പെടാനില്ല.
പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രവും ഭൂമിശാസ്‌ത്രവുമൊക്കെ വിവരിച്ച്‌ പടം തുടങ്ങുമ്പോള്‍ എന്തോ വലിയ സംഭവമാണ്‌ വരാന്‍പോകുന്നതെന്ന്‌ കരുതുന്നവരെ കുറ്റം പറയാനാവില്ല. പക്ഷെ പിന്നീടങ്ങോട്ട്‌ തിരക്കഥയും സംവിധാനവുമൊക്കെ പിടിവിടുന്നു

ടെലിവിഷന്‍ ചാനലുകളൊക്കെ രംഗപ്രവേശം ചെയ്യുന്നതിനു മുമ്പുള്ള കാലത്താണ്‌ കഥ നടക്കുന്നത്‌(ഷൂട്ടിംഗ്‌ ചെലവ്‌ കുറയുമെന്നു മാത്രമല്ല, യാഥാര്‍ത്ഥ്യങ്ങളുമായുള്ള അന്തരത്തെ അധികം പത്രപ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയുമില്ല).

ജനചിന്ത എന്ന ചെറുകിട പത്രത്തിന്റെ റിപ്പോര്‍ട്ടറായ ഉണ്ണിമാധവനാണ്‌ ദിലീപ്‌. വിഖ്യാത എഴുത്തുകാരനായ പാലാഴി ശങ്കരപ്പിള്ളയുടെ(പേരിന്‌ തകഴി ശിവശങ്കരപ്പിള്ളയുടെ പേരുമായി സാമ്യം തോന്നിയാല്‍ അതിന്‌ തിരക്കഥാകൃത്തും സംവിധായകനും ഉത്തരവാദികളല്ല) റിപ്പോര്‍ട്ട്‌ ചെയ്യാന്‍ നിയോഗിക്കപ്പെടുന്ന ഉണ്ണിമാധവന്‍ നേരിടുന്ന പ്രതിസന്ധിയാണ്‌ പ്രധാന പ്രമേയം. ഒരു വശത്ത്‌ പാലാഴി ശങ്കരപ്പിള്ള മരിക്കാന്‍ കിടക്കുന്നു. മറുഭാഗത്ത്‌ ആരോരുമില്ലാത്ത ഒരു തുരുത്തിലെ വീട്ടില്‍ ഉണ്ണിമാധവന്റെ ഭാര്യ(ഗോപിക) പ്രസവിക്കാന്‍ കിടക്കുന്നു(അവിടെ താലികെട്ട്‌ ഇവിടെ പാലുകാച്ചല്‍ എന്ന മട്ട്‌). പാലാഴിയുടെ വീടും ഉണ്ണിമാധവന്റെ വീടും തമ്മിലുള്ള ദൂരംതന്നെയാണ്‌ ചിത്രത്തിലെ പ്രധാന വില്ലന്‍. പോരാത്തതിന്‌ ഇതിനിടയില്‍ ഒരു കടത്തുമുണ്ട്‌.

ഉണ്ണിമാധവനല്ലാതെ ആ പത്രത്തിന്‌ വേറെ റിപ്പോര്‍ട്ടര്‍മാര്‍ ആരുമില്ലേ എന്നു ഇതു വായിക്കുന്നവര്‍ ചോദിക്കരുത്‌. കാരണം പാലാഴി ശങ്കരപ്പിള്ളയുമായി ആത്മബന്ധമുള്ളയാളാണ്‌ ഉണ്ണിമാധവന്‍. അദ്ദേഹത്തിന്റെ മരണം അയാള്‍ റിപ്പോര്‍ട്ട്‌ ചെയ്‌താലേ ഗംഭീരമാക്കാന്‍ പറ്റൂ എന്ന്‌ ന്യൂസ്‌ എഡിറ്ററും എം.ഡിയുമൊക്കെ തീരുമാനിച്ചാല്‍ എന്തു ചെയ്യാന്‍ പറ്റും? ദുഷ്‌ടന്‍മാര്‍!

ഇനി പണ്ടാരമടങ്ങാന്‍ ജോലി രാജിവെച്ചേക്കാമെന്നു വിചാരിച്ചാല്‍ അതും പറ്റില്ല. ഏഴു വര്‍ഷത്തെ ബോണ്ടിനാണ്‌ പുള്ളി ജനചിന്തയില്‍ ജോലി ചെയ്യുന്നത്‌ (വളഞ്ഞ വഴിയിലൂടെയുള്ള വിമര്‍ശനം അത്ര എളുപ്പമുള്ള പരിപാടിയല്ലാത്തതിനാല്‍ ചിത്രത്തില്‍ വന്‍കിട പത്രങ്ങളെന്ന്‌ പരാമര്‍ശിക്കുന്നവയ്‌ക്ക്‌ കേരളരമ, മലയാള ഭൂമി എന്നൊക്കെ പേരിട്ട്‌ തിരക്കഥാകൃത്തും സംവിധായകനും കാര്യങ്ങള്‍ എളുപ്പമാക്കി. എന്തിനധികം, പാതി മലയാളിയായ ക്രിക്കറ്റ്‌ താരത്തിന്റെ പേരിനൊപ്പം ഒരു ജഡേജകൂടി ചേര്‍ത്ത്‌ പ്രേക്ഷകരുടെ അധ്വാനം കുറച്ചു. മറ്റൊരു സാഹിത്യകാരന്റെ പേര്‌ പൂങ്കുന്നം വര്‍ക്കി!. പക്ഷെ, ഇതൊക്കെപ്പറഞ്ഞാലും ഏഴു വര്‍ഷത്തെ ബോണ്ടില്‍ ജോലി ചെയ്യിപ്പിക്കുന്ന പത്രം ഏതാണെന്നു മാത്രം പിടികിട്ടുന്നില്ല. ഇനി കഥാഗതി ആവശ്യപ്പെടുന്നതുകൊണ്ട്‌ പ്രോബേഷന്‍ ബോണ്ടാക്കി അല്‍പ്പം ദൈര്‍ഘ്യം കൂട്ടിയതാകുമോ?).

പിന്നെ പാലാഴിയുടെ വീട്ടില്‍ പത്രക്കാര്‍ രാപ്പകലില്ലാതെ തമ്പടിക്കുന്നു. ആളു മരിച്ചാല്‍ ലൈവായി റിപ്പോര്‍ട്ട്‌ ചെയ്യാന്‍(ജനചിന്തയുടെ കാര്യം പോട്ടെ, കേരളത്തിലെ പ്രധാന പത്രങ്ങള്‍ക്കൊക്കെ പണ്ടേക്കു പണ്ടേ എല്ലാ സ്ഥലങ്ങളിലും മിടുക്കരായ പ്രാദേശിക ലേഖകരുണ്ട്‌. ഇനി മരിക്കാന്‍ കിടക്കുന്നത്‌ ഇപ്പറഞ്ഞപോലെ വല്ല ജ്ഞാപീഠമോ പത്മശ്രീയോ ഒക്കെയാണെങ്കില്‍ പ്രാദേശികര്‍ അറിയിക്കുമ്പോള്‍ ഇമ്മിണി ബല്യ റിപ്പോര്‍ട്ടര്‍മാര്‍ സ്ഥലത്തെത്തിക്കോളും. അല്ലെങ്കില്‍തന്നെ ഈ മരിക്കുന്ന രംഗത്തെക്കുറിച്ച്‌ ആരാണപ്പാ ഇത്രമാത്രം ആഴത്തല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. എന്നിട്ടും ഇപ്പറഞ്ഞ പത്രങ്ങളുടെയൊക്കെ പ്രധാന റിപ്പോര്‍ട്ടര്‍മാര്‌ എന്തിന്‌ പാലാഴിയുടെ വീട്ടില്‍ കിടക്കുന്നു?. ചോദിക്കരുത്‌. കഥയില്‍ ചോദ്യമില്ല).

മരിക്കുന്ന ദിവസത്തെ പത്രം ഗംഭീരമാക്കാന്‍ ജനചിന്തയുടെ ന്യൂസ്‌ എഡിറ്ററുടെയും സംഘത്തിന്റെയും ആലോചനകള്‍, അതിനിടയില്‍ ഉണ്ണിമാധവന്റെ ധര്‍മസങ്കടങ്ങള്‍, പാലാഴിയുടെ വീട്ടിലെത്തുന്ന സന്ദര്‍ശകരെക്കൊണ്ട്‌ പച്ചപിടിക്കുന്ന സമീപത്തെ ചായക്കടക്കാരന്റെയും അളിയനായ മദ്യപാനിയുടെയും ലീലാവിലാസങ്ങള്‍... അങ്ങനെ പോകുന്നു കാര്യങ്ങള്‍.

ജോലിയിലെയും വീട്ടിലെയും പ്രതിസന്ധിക്ക്‌ പരിഹാരം കാണാന്‍ ഓക്‌സിജന്‍ ട്യൂബ്‌ ഊരി പാലാഴിയെ കൊല്ലാന്‍ ഉണ്ണിമാധവന്‍ തീരുമാനിക്കുന്നു. പക്ഷെ അതിനുള്ള ശ്രമത്തിനിടെ പഴയ ഒരു ഫോട്ടോ കണ്ടപ്പോള്‍ ആ നീക്കത്തില്‍നിന്ന്‌ പിന്തിരിയുന്നു. പക്ഷെ കഥ, അവസാനിപ്പിക്കേണ്ടേ? പാലാഴിയുടെയും സിനിമയുടേയും. ഇതിനു മുമ്പ്‌ ഒരുപാട്‌ കഥകളില്‍ നാം കണ്ടിട്ടുള്ളതുപോലെ സമാനമായ പ്രതിസന്ധി നേരിടുന്ന മറ്റൊരു പത്രപ്രവര്‍ത്തകന്‍ ട്യൂബ്‌ ഊരി പാലാഴിയുടെ കഥകഴിക്കുന്നു. പിന്നെ നായകന്‌ എല്ലാം ശുഭം.

അവിടംകൊണ്ടും തീര്‍ന്നില്ല.വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന്‌ ഉണ്ണിമാധവന്‍ ഒരു ചാനലില്‍ സുപ്രധാന പോസ്റ്റിലാണ്‌(നികേഷ്‌ കുമാറിനെ ഇതിലും നന്നായി അനുകരിക്കുന്ന ഒരുപാടുപേരുണ്ട്‌). ഒരുപാട്‌ മിമിക്രിക്കാര്‍ പരീക്ഷിച്ച തമാശ അതായത്‌ ഓവര്‍കോട്ടും ടൈയ്യും മാത്രമിട്ട്‌(മേശയ്‌ക്കടിയില്‍ പോകുന്ന ഭാഗത്ത്‌ മുണ്ടാണ്‌) അദ്ദേഹം വാര്‍ത്ത അവതരിപ്പിക്കുന്നു. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകണം എന്നു പറയുന്ന റിപ്പോര്‍ട്ടറെ ശകാരിക്കുന്നു. പോരേ പൂരം!

പാട്ടിന്‍റെ കാര്യം പറയുകേ വേണ്ട. പാട്ടില്ലേ എന്നു ചോദിക്കരുത്. ഉണ്ട്, ഒരെണ്ണം. അലുവയും മീഞ്ചാറും പോലെയാണ് പാട്ടും കഥാഗതിയും.

ഇതെല്ലാം കൂടി കണ്ടാല്‍ സിനിമാല ഒരുക്കുന്ന ഡയാന സില്‍വസ്റ്റര്‍ പണി നിര്‍ത്താനിടയുണ്ട്‌. ഉണ്ണിമാധവനിലൂടെ ചെറുകിട പത്രങ്ങളിലെ ജേണലിസ്റ്റുകളുടെ പ്രാരാബ്‌ധങ്ങള്‍ പറയാനാണ്‌ രവികുമാര്‍ ശ്രമിച്ചതെങ്കിലും തെല്ലും വിജയിച്ചിട്ടില്ലെന്ന്‌ നിസ്സംശയം പറയാം.

അക്കാലത്തു മാത്രമല്ല, ഇന്നും കേരളത്തിലെ ഭൂരിപക്ഷം പത്രപ്രവര്‍ത്തകരും സാമ്പത്തിക ഭദ്രതിയില്ലാത്തവരാണ്‌. പക്ഷെ ആ സാഹചര്യം കൃത്യമായി പ്രേക്ഷകരിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു സാരം. അതും ജോലിയോടുള്ള സമീപനവും ഉള്‍പ്പെടെ എന്തൊക്കെയോ കുറെ കാര്യങ്ങള്‍ വാരിവലിച്ച്‌ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ തിരക്കഥാകൃത്തിനും സംവിധായകനും പാളിയത്‌.

മരണവീട്ടില്‍നിന്ന്‌ പടങ്ങള്‍ മുക്കിക്കൊണ്ടു പോകുന്നതും മരിക്കാനിരിക്കുന്നവരുടെ ജീവചരിത്രവും മറ്റും ഉള്‍പ്പെടുത്തി പേജുകള്‍ മുന്‍കൂട്ടി തയാറാക്കി വെക്കുന്നതുമൊക്കെ സര്‍വസാധാരണമാണ്‌. ആശുപത്രിക്കിടക്കയിലായിരുന്നപ്പോള്‍ തന്‍റെ സ്ഥിതി അന്വേഷിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഫോണ്‍ ചെയ്ത കഥ നടന്‍ തിലകന്‍ ഇടക്കിടെ പറയാറുണ്ട്. പക്ഷെ ഇത്തരം വിഷയങ്ങളിലൊക്കെ കോമാളിത്തരം ആവശ്യത്തിലധികം കൂട്ടിക്കുഴച്ച്‌ കുളമാക്കിയിരിക്കുന്നു.

`പത്രപ്രവര്‍ത്തകന്‌ ഹൃദയമുണ്ടാകുന്നത്‌ അയോഗ്യതയാണ്‌', `ഞാനൊരു മനുഷ്യനല്ല, പത്രപ്രവര്‍ത്തകനാണ്‌' തുടങ്ങിയ സംഭാഷണങ്ങള്‍ എഴുതുമ്പോള്‍ ഒരുപാടു മനുഷ്യരുടെ ദുരിതങ്ങള്‍ ലോകത്തെ അറിയിച്ച, അനാഥരെ സനാഥരാക്കിയ, നിരാലംബര്‍ക്ക്‌ ആലംബം കാട്ടിക്കൊടുത്ത ലക്ഷക്കണക്കിന്‌ മാധ്യമപ്രവര്‍ത്തകരെ രവികുമാര്‍ കണ്ടില്ലെന്ന്‌ നടിക്കുകയായിരുന്നു.

ജഗതിശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, സലീം കുമാര്‍ തുടങ്ങിയ നടന്‍മാരൊക്കെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നുണ്ട്‌ ഈ ചിത്രത്തില്‍. മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളെ സാര്‍ എന്ന്‌ വിളിക്കാറില്ല(അപവാദങ്ങള്‍ ഇല്ലെന്നല്ല). ഉദാഹരണത്തിന്‌ വി.എസ്‌. അച്യുതാനന്ദനെ വി.എസ്‌ അല്ലെങ്കില്‍ സി.എം എന്നാണ്‌ മാധ്യമ പ്രവര്‍ത്തകര്‍ പൊതുവെ വിളിക്കുക. സിനിമക്കാരെയും കായികതാരങ്ങളെയുമൊക്കെ പേരോ ചുരുക്കപ്പേരോ ഇതൊന്നുമല്ലെങ്കില്‍ അല്ലെങ്കില്‍ താങ്കള്‍ എന്നോ വിളിക്കും. പക്ഷെ, മലയാളത്തില്‍ ഇന്നോളം ഇറങ്ങിയിട്ടുള്ള സിനിമകളിലെല്ലാം സാര്‍ വിളികള്‍ മാത്രമാണ്‌ കേട്ടിട്ടുള്ളത്‌.

കലവൂര്‍ രവികുമാര്‍ എഴുതുന്ന തിരക്കഥയിലെങ്കിലും സാര്‍ വിളികളുടെ പ്രളയം ഉണ്ടാവില്ലെന്നു കരുതി. പക്ഷെ, സംഭവിച്ചത്‌ മറ്റൊന്നാണ്‌. ഇവിടെ രാഷ്‌ട്രീയ നേതാക്കളെ മാത്രമല്ല, ക്രിക്കറ്റ്‌ താരത്തെപ്പോലും മാധ്യമ പ്രവര്‍ത്തകര്‍ സാര്‍ വിളികളില്‍ കുളിപ്പിച്ചു കിടത്തുകയാണ്‌.
കുറിപ്പടി
രവികുമാറും സുകുമാറും ചേര്‍ന്ന്‌ ഇനി ഇത്തരം ഒരു സിനിമ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഒരാഴ്‌ച്ചത്തേക്കെങ്കിലും ഷാജികൈലാസ്‌-രണ്‍ജി പണിക്കര്‍ ടീമിന്റെ പക്കല്‍ ട്യൂഷന്‌ പോകുന്നത്‌ നല്ലതാണ്‌. എന്നു കരുതി പാസ്‌ മാര്‍ക്ക്‌ കിട്ടണമെന്നില്ല, മോഡറേഷന്‍ വാങ്ങിയെങ്കിലും ജയിക്കാം. ആക്ഷേപഹാസ്യം മാത്രമാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ സിനിമാല ടീമിന്റെ ഉപദേശം തേടാം.

6 comments:

പതാലി said...
This comment has been removed by the author.
പതാലി said...

ഇതു മുഴുവന്‍ വായിക്കാന്‍ നേരം കിട്ടാതെ ആരെങ്കിലും പടം കാണാന്‍ പോയാല്‍ അവരുടെ പിരാക്ക്‌ എന്റെ തലയില്‍ വീഴരുതെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ്‌. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ ഛായാഗ്രാഹകനെന്നനിലയില്‍ വിഖ്യാതനായ പി. സുകുമാറിന്റെ സംവിധാനകനായുള്ള അരങ്ങേറ്റം അതിദയനീയമാണ്‌.

എഷ്യാനെറ്റിലെ സിനിമാല ഇതിലും എത്രയോ നല്ലത്‌ എന്ന്‌ തിയേറ്ററില്‍ ഇരുന്നപ്പോള്‍ പലവട്ടം തോന്നി. പടം കഴിഞ്ഞിറങ്ങിയപ്പോള്‍ സിനിമാലയെഅവഹേളിക്കേണ്ടെന്നുറച്ച്‌ ആ തോന്നലും ഉപേക്ഷിച്ചു.

ഉറുമ്പ്‌ /ANT said...

സന്തോഷം. ഇനി അതിന്റെ സി.ഡി. വാങ്ങണ്ട.
നന്ദി.


അപ്പഴേ, ഒരു സംശയം. ഈ സിനിമയുടെ പ്രൊഡ്യൂസർ ആരാ?
ശത്രുക്കളോടുപോലും ഈ ചതി ചെയ്യരുത്. :)

പതാലി said...

ഉറന്പേ,
പി. സുകുമാറും മധു വാര്യരും(ദിലീപിന്‍റെ അളിയന്‍, മഞ്ചൂന്‍റെ ആങ്ങള) ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇനി ദിലീപ് തന്നെ അളിയനെ സഹായിച്ചതാണോന്ന് അറിയില്ല.
മധുവാര്യര്‍ ഒരു രംഗത്ത് പ്രത്യക്ഷപ്പെടുന്നുമുണ്ട്.
ഏതായാലും സംവിധാനം, ഛായാഗ്രഹണം, നിര്‍മാണം എല്ലാം കൂടി നിര്‍വഹിച്ച് സുകുമാര്‍ ബാലചന്ദ്രമേനോനെ തോല്‍പ്പിക്കാനുള്ള പുറപ്പാടാണെന്നു തോന്നുന്നു.

SURESHILLICKkAL said...

സാധാരണ മിമിക്രിക്കാര് സിനിമക്കാരെയാണ് അനുകരിച്ചിരുന്നത്. വന്നുവന്ന് സിനിമക്കാര് മിമിക്രിക്കാരെപ്പോലും നാണിപ്പിക്കുകയാണോ?

Anonymous said...

hello... hapi blogging... have a nice day! just visiting here....